'ഹു കേഴ്സ് കളർ' ഉപദേശികളോട് കാജൽ ജെനിത് ചോദിക്കുന്നു.

6:45 PM

സൗന്ദര്യം എന്നാൽ വെളുത്ത നിറമാണ് എന്ന അലിഖിത നിയമത്തെ പൊളിച്ചടുക്കുകയാണ് വർക്കല ഇടവ സ്വദേശിയായ പത്താംക്ലാസുകാരി കാജൽ ജെനിത്.

kajal janith

നിത്യേന ബന്ധുക്കളിൽ നിന്നും സുഹൃത്തിക്കളിൽ നിന്നും വെളുക്കാൻ വേണ്ടിയുള്ള ടിപ്സ് കേട്ട് മടുത്ത കാജൽ ചോദിക്കുന്നു 'ഹു കേഴ്സ് കളർ?'

നിറത്തിന്റെ പേരിൽ അവഗണനകൾ അനുഭവിക്കുന്നവരും, മാറ്റി നിർത്തപ്പെടുന്നവരും ഇപ്പോഴും നിരവധിയാണെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരിടത്തേക്ക് കണ്മഷി കളറുള്ള ഒരു പെൺകുട്ടി വന്നാൽ അവൾക്ക് കേൾക്കേണ്ടിവരുന്നത് എന്തെല്ലാമായിരിക്കുമെന്ന് ചിന്തിക്കുക തന്നെ അല്പം പ്രയാസമാണ്. മാത്രമല്ല ഒന്നോ രണ്ടോ മാസങ്ങളോ വർഷങ്ങളോ കൊണ്ട് സമൂഹത്തിൽ നിന്നും തുടച്ചുനീക്കാൻ കഴിയുന്ന ഒന്നല്ല ഈ വർണവിവേചനം എന്നതാണ് വസ്തുത. ഇത്തരം വിവേചനങ്ങൾ കേൾക്കുംതോറും തളർന്നുപോകുന്ന, ആത്മവിശ്വാസം നഷ്ടപ്പെടുന്നവർക്ക് മുന്നിൽ അനുദിനം ആത്മവിശ്വാസം കൂടി വരുന്ന ഒരു വെത്യസ്തയായ പെണ്കുട്ടിയെക്കുറിച്ചാണ് പറയാൻ പോകുന്നത്.

കാജൽ ജെനിത്: ഈ പത്താം ക്ലാസുകാരി കാജലിൽ നിന്ന് നമുക്ക് ഏറെ പഠിക്കുവാനുണ്ട്. മുഖത്ത് ഒരു ചെറിയ കുരു വന്നാലോ, നേരിയ മങ്ങൽ വന്നാലോ സൗന്ദര്യം നശിച്ചുപോയി എന്ന് വ്യാകുലപ്പെടുന്നവരാണ് നമ്മുടെ പൂരിപക്ഷ സമൂഹം. അവർക്കിടയിൽ 'ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു' എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കാജൽ കാണിക്കുന്ന ധൈര്യമാണ് ഇവിടെ പലർക്കും ഇന്നും ഇല്ലാത്തത്.

kajal janith

Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തില്‍ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോള്‍ മുതല്‍ ഞാനും അതിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടുണ്ട്. - കാജൽ പറയുന്നു.

കറുപ്പിന്റെ മനോഹാരിത ആവോളം നിറഞ്ഞ കാജൽ ജനിതിന്റെ പുതിയ ഫോട്ടോഷൂട്ട് വെല്ലുവിളിക്കുന്നത് കാലങ്ങളായി കേരള ജനതയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന വികലമായ ചില സൗന്ദര്യസങ്കല്പങ്ങളെകൂടിയാണ്.

കാജലിന്റെ കസിൻ പ്രിൻസ് ആണ് വെള്ള പൂശാതെ കാജലിനെ അതേപോലെ തന്നെ ചിത്രത്തിലൂടെ അവതരിപ്പിച്ചു. ഈ ചിത്രങ്ങൾ വൈറലായതോടെയാണ് മേക്ക് അപ് ആർട്ടിസ്റ്റായ രാഹുൽ ലെബ്യൂട്ട് കാജലിനെ സമീപിക്കുന്നതും, വലിയ എഡിറ്റുകൾ ഒന്നും ഇല്ലാതെ കാജലിനെ കാമറയ്ക്ക് മുന്നിൽ എത്തിക്കുന്നതും.

kajal janith

ശരിക്കും അത് മനസു നിറച്ച വലിയൊരു അനുഭവമായിരുന്നു - കാജൽ പറയുന്നു.

റോയ് പകർത്തിയ ചിത്രങ്ങക്ക് അഖിൽ സുരേഷ് വിഡിയോഗ്രാഫിയും നിർവഹിച്ചു. ഡോ. ആയിഷ അബീൽ ആണ് കോ ഓർഡിനേറ്റ് ചെയ്തത്. കാജൽ അഭിമാനത്തോടെ പറയുന്നു "ഇരുണ്ടനിറം ആയിപ്പോയതിന്റെ പേരിൽ മോഡലിംഗ് നിഷിദ്ധമാണെന്ന പതിവു രീതികളെ പൊളിച്ചെഴുതുന്നതായി ആ ഫൊട്ടോഷൂട്ട്. അവർ തന്ന പ്രചോദനവും ആത്മവിശ്വാസവും എന്നും എനിക്ക് കൈമുതലായിരിക്കും. ഒപ്പം എന്റെ ചിത്രങ്ങൾ ഏറ്റെടുത്തവരോട് മനസു നിറഞ്ഞ നന്ദിയുമുണ്ട്"

kajal janith

കാണാം കാജലിന്റെ പൂർണ്ണമായ കുറിപ്പ്.

ഞാന്‍ കാജല്‍ ജനിത് . പത്തില്‍ പഠിക്കുന്നു. ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. Colour discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തില്‍ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോള്‍ മുതല്‍ ഞാനും അതിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാന്‍ നല്‍കുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക.അമ്മയോട് കറുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കള്‍ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോര്‍ത്താല്‍ ചിരി വരും ഇപ്പോള്‍.കുറച്ചു മുതിര്‍ന്നപ്പോള്‍ മനസ്സിലായി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തകരാറുകള്‍ നമ്മുടെ സന്തോഷങ്ങളെ ബാധിക്കാനുള്ള ഇട നല്കരുതെന്നു. Color, gender, caste discriminations തുറന്നു കാട്ടുന്നത് നമ്മുടെ സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തെ ആണ്.

7വര്‍ഷമായി ഞാന്‍ wrestling പഠിക്കുന്നു. അത് എനിക്ക് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ്. അതില്‍ എന്റെ കോച്ച് സതീഷ് സാറിനോട് ഒരുപാട് സ്നേഹവും respect ഉം ഉണ്ട്. പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെ തന്നെ പാചകവും. വിദ്യാഭ്യാസത്തിനു ശേഷം മനസ്സിന് കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ ആദ്യ സ്ഥാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമ കാണല്‍ മറ്റൊരിഷ്ടമാണ്. പിന്നെ വണ്ടികളോടും. അത് സൈക്കിള്‍ മുതല്‍ എല്ലാം. എന്നെ സംബന്ധിച്ച് 18 വയസ്സാകുമ്ബോള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകേണ്ടതല്ല വ്യക്തിബോധവും സ്വാതന്ത്ര്യവും രാഷ്രീയ കാഴ്ചപ്പാടുകളും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവ സ്വന്തമായി തിരിച്ചറിഞ്ഞു മനസ്സിലാക്കേണ്ടതാണ്. അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാന്‍. ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെണ്‍കുട്ടി എന്നാ നിലയില്‍ കഴിയുന്നതും അവനവന്റെ കാര്യങ്ങള്‍ക്കു മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം. അതിനു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ചെറിയ രീതിയിലുള്ള തൊഴില്‍ പരിശീലനങ്ങളും ചെറിയ ചെറിയ ജോലികള്‍ ചെയ്യാനുള്ള അവസരങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടതാണ്.

സമൂഹത്തില്‍ മാറ്റം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മാനസിക ആരോഗ്യത്തെ കുറിച്ചാണ്. ശരീരത്തിന് അസുഖം വന്നാലെന്ന പോലെ തന്നെയാണ് മനസ്സിനും. ആവശ്യമായ ചികിത്സയും മരുന്നും നല്‍കി ഭേദമാക്കപ്പെടേണ്ട ഒന്ന്. പക്ഷെ ഇപ്പോഴും പരിഷകൃത സമൂഹം എന്ന് കരുതുന്ന നമ്മള്‍ മാനസിക ആരോഗ്യ ചികിത്സയോട് മുഖം തിരിച് നില്‍ക്കുന്നു. രോഗിയെ തീര്‍ത്തും അവഗണിച് ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബാംഗംങ്ങളോട് പോലും അതേ മനോഭാവം കാണിക്കുന്നു. ഈ രീതിക്ക് മാറ്റം വരുത്താനായി ചെറുതെങ്കിലും എന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.

ഞാന്‍ എനിക്ക് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു ശീലം പുസ്തകം വായന ആണ്. ഈ ലോക്ക് ഡൗണില്‍ ആണ് ആദ്യ പുസ്തകം വായന. അത് "നാദിയ മുറാദ്" നെ കുറിച്ചുള്ളതായിരുന്നു. അധികമൊന്നും പുറകോട്ടുള്ള കാലത്തിലല്ല അത് നടക്കുന്നത് എന്നുള്ളത് അത്ഭുതവും ഞെട്ടലും ഉണ്ടാക്കി. ഒപ്പം നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നും അതിനോടുള്ള ഉത്തരവാദിത്തം വലുതാണെന്നുള്ളതും. എന്റേത് ഒരു ജോയിന്റ് ഫാമിലി ആണ്. ഒന്‍പതു പേരടങ്ങുന്ന കുടുംബം. അരുതുകളുടെ വേലിയേറ്റങ്ങളില്ലാതെ വളര്‍ന്നു വരാനുള്ള സാഹചര്യം സപ്പോര്‍ട്ട് എല്ലാം അവരാണ്. ചങ്ക് ചേട്ടായി Arun Vijay ഇട്ട എന്റെ ഫോട്ടോക്ക് ഒരുപാട് കമന്റ്സ് വന്നു. നല്ലതും മോശവും. എല്ലാം അതിന്റെതായ രീതിയില്‍ കാണുന്നു.

വർണവിവേചനം | കാജൽ ജെനിത് | മോഡൽ ഫോട്ടോഷൂട്ട്

You Might Also Like

അഭിപ്രായങ്ങളൊന്നുമില്ല:

Like us on Facebook